ന്യൂഡൽഹി: ഭാരതവും സെയ്ഷെൽസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ സുവർണ ജൂബിലി ആഘോഷവേളയിൽ, സെയ്ഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സെയ്ഷെൽസിന്റെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികവും ഇന്ത്യയുമായുള്ള ബന്ധത്തിന്റെ 50-ാം വർഷവും ഒത്തുചേരുന്ന ഈ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നതാണ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികവും സുരക്ഷാപരവുമായ സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള 'സെസെൽ' എന്ന സംയുക്ത വിഷൻ ഡോക്യുമെന്റ് ഇരുനേതാക്കളും പുറത്തിറക്കി. സെയ്ഷെൽസിന്റെ വികസനത്തിനായി 175 ദശലക്ഷം ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് ഇന്ത്യ പ്രഖ്യാപിച്ചു.
ഫിൻടെക് , ആരോഗ്യം, പ്രതിരോധം, നവീന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കും. പരിസ്ഥിതി സൗഹൃദ ഊർജ പദ്ധതികൾക്കും സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗത്തിനും ഇരുരാജ്യങ്ങളും മുൻഗണന നൽകും. കായികം, സംസ്കാരം എന്നീ മേഖലകളിൽ കൂടുതൽ ജനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ തീരുമാനമായി.
സമുദ്ര സുരക്ഷയിൽ വിശ്വസ്ത പങ്കാളിയായ സെയ്ഷെൽസുമായി ചേർന്ന് ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുമെന്ന് ഇന്ത്യ ആവർത്തിച്ചു. ചരിത്രപരമായ ബന്ധത്തെ ഭാവിയിലേക്കുള്ള സുശക്തമായ പങ്കാളിത്തമാക്കി മാറ്റാനാണ് ഈ കൂടിക്കാഴ്ച ലക്ഷ്യമിടുന്നത്.